Tuesday, November 17, 2015

അനാഥത്വത്തിന്റെ മുറിപ്പാടുകള്‍

എന്റെ കുട്ടിക്കാലത്തെക്കുറിച്ച് മധുരിക്കുന്ന ഓര്‍മകളാണുള്ളത്. വിദ്യാഭ്യാസവും കളിക്കൂട്ടുകാരോടൊന്നിച്ചുള്ള കാലവും ആനന്ദകരമായിരുന്നു. ഉപ്പ മാനേജറായ മോളൂര്‍ മാപ്പിള എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. വീടിനടുത്തുള്ള ദര്‍സില്‍ നിന്ന് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത് മരക്കാര്‍ മൊല്ലയായിരുന്നു. അദ്ദേഹത്തിന്റെ വീട് മോളൂര്‍ സ്‌കൂളിനടുത്തായിരുന്നു. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠഭാഗങ്ങള്‍ വീട്ടില്‍ നിന്ന് പഠിച്ചതിനു ശേഷം മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായാണ് ഞാന്‍ മോളൂര്‍ എല്‍.പി സ്‌കൂളിലെത്തിയത്. ഒന്നിലെയും രണ്ടിലെയും പാഠങ്ങള്‍ പഠിപ്പിക്കാന്‍ പല അധ്യാപകരും വീട്ടില്‍ വരാറുണ്ടായിരുന്നു. അന്നത്തെ അധ്യാപകരില്‍ എനിക്കേറ്റവും ഇഷ്ടമായിരുന്ന രാമന്‍കുട്ടി മാസ്റ്ററുടെ മുഖം ഇന്നും ഓര്‍മയിലുണ്ട്.

Sunday, November 8, 2015

ഓര്‍മയുടെ താരാപഥങ്ങളില്‍

കേരളത്തില്‍ തൗഹീദി ആദര്‍ശ പ്രബോധനരംഗത്ത് അര നൂറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് സി പി ഉമര്‍ സുല്ലമി. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റാണ്. ആദര്‍ശ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സാത്വികരായ പണ്ഡിതരുടെയും നേതാക്കളുടെയും ജീവിതങ്ങള്‍ അനന്യമാതൃകയാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ച് കൂടുതല്‍ ഉണര്‍വോടെ മുന്നോട്ടുപോവാനുള്ള ആവേശവും പ്രതിസന്ധികളെ തൃണവത്ഗണിച്ച് പുതിയ ചുവടുകള്‍ വെക്കാനുള്ള ആവേഗവും പ്രദാനം ചെയ്യുന്ന അനുഭവങ്ങളാണ് ആദ്യകാല നേതാക്കള്‍ക്ക് പങ്കുവെക്കാനുള്ളത്. പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് വിശ്രമമില്ലാതെ കര്‍മനിരതനായി ഇന്നും നേതൃത്വം നല്കിവരുന്ന സി പി ഉമര്‍ സുല്ലമി തന്റെ ജീവിതത്തിന്റെ ഇന്നലെകള്‍ ഓര്‍ത്തെടുക്കുന്നു. ആദര്‍ശവഴിയില്‍ പച്ചപിടിച്ച തന്റെ ജീവിത പരിസരത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.